Saturday, August 14, 2010

മാവേലിക്കൊരു റസിഡന്‍സ് വിസ

ഓണത്തെ വരവേല്‍ക്കാന്‍ നാട്ടിലെ പോലെ തന്നെ ഗല്‍ഫ് മലയാളികളും ഒരുക്കത്തിലാണു.സാധാരണ ചിങ്ങം പിറക്കും മുമ്പെ ആരംഭിക്കുന്ന ഗള്‍ഫ് ഓണാഘോഷങ്ങള്‍ വെള്ളിയാഴ്ചയുടെ ''അവൈലബിലിറ്റി''ക്കനുസരിച്ച് ഒന്നോ രണ്ടോ മാസം നീണ്ട് നില്‍ക്കുക പതിവാണു. അത്രയേറെ സംഘടനകളും കൂട്ടായ്മകളും മവേലി മന്നനെ സ്വീകരിക്കാന്‍ മുന്നോട്ട് വരാറുണ്ടന്നത് മഹത്തായ കേരള പൈതൃകത്തിന്റെയും നോസ്റ്റള്‍ജിയയുടെയും അടയാളമാണു.പക്ഷെ ഇത്തവണ നോമ്പു കാലമായതിനാല്‍ മാവേലി മന്നനു തിരുവോണ നാളില്‍ മുഴുവന്‍ പ്രജകളെയും സന്ദര്‍ശിക്കാനും അല്‍ നാസറിലേയും അസ്സോസിയേഷനുകളിലേയും പൊതു പരിപാടികളില്‍ സംബന്ദിക്കുവാനും തിക്കിത്തിരക്കി ക്യു നിന്ന് കൂപ്പണെടുത്ത് മ്ര്ഷ്ടാന്നം ഓണ സദ്യ ഉണ്ണാനും കഴിയില്ലെന്നതിനാല്‍ മിക്കവാറുംഒരു വരവു കൂടി വരേണ്ടി വരും.മാത്രമല്ല 45 മുതല്‍ 50 വരെ ഡിഗ്രി ചൂടില്‍ പ്രചകള്‍ വെന്തുരുകുമ്പോള്‍ വെറുമൊരു ഓലക്കുടയുടെ ബലത്തില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങാന്‍ തമ്പുരാന്‍ ബാക്കിയാകുമൊയെന്ന സുരക്ഷാ ഭീതിയും ഉടലെടുക്കുന്നുണ്ട് താനും.ഈദിനു ശേഷമുള്ള ആ വരവിലും ചില്ലറ പ്രതിസന്ധികള്‍ കാണുന്നുണ്ട്.മിനിമം 2 മാസമെങ്കിലും കഴിയാതെ ഇവിടത്തെ ആഘോഷങ്ങള്‍ തീരാനിടയില്ലെന്നാണു ചില വിശ്വസനീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൊാചന.അത്രയും സമയം ഗള്‍ഫില്‍ തങ്ങാനും ഇടക്കൊക്കെ മറ്റ് ദേശങ്ങളിലെ പ്രചകളെ സന്ദര്‍ശിക്കുന്നതിനുമെല്ലാം സൗകര്യം ഒരു റസിഡന്‍സ് വിസയായിരിക്കും. ആയതിനാല്‍ ഏ സി സൗകര്യമുള്ള ഒരു കുടയും ഒരു റസിഡന്‍സ് വിസയും അദ്ദേഹത്തിനു സംഘടിപ്പിച്ച് കൊടുക്കണമെന്ന് ബഹുമാനപ്പെട്ട കേരള മുഖ്യനോടും ടൂറിസം വകുപ്പ് മന്ത്രിയോടും താഴ്മയോടെ അപേക്ഷിച്ച് കൊണ്ട് ഗള്‍ഫ് ഓണത്തെ കുറിച്ച് രണ്ട് വരി നോം ഉരിയാടട്ടെ.ആശീര്‍വ്വദിച്ചും അനുഗ്രഹിച്ചും നോമിനെയങ്ങ് കൊല്ല്.




 വരണ്ട മണ്ണിലെ ഓണക്കഴ്ചകള്‍
ഹരം തരുന്നിതു വേദന മായ്ക്കാന്‍
നനുത്ത നാടിന്‍ ഓണപ്പുലരികള്‍
മനസ്സിലോര്‍മ്മകള്‍ നര്‍ത്തനമാടും

പൂവിളിയില്ല പുലികളിയില്ല
പുത്തനുടുപ്പും പൂക്കളമുണ്ടിവിടെ
പുന്നെല്ലിന്‍ മണമില്ല പൂക്കളിറുക്കും കുട്ടികളില്ല
പൊന്‍ കസവുള്ളൊരു കടയില്‍ തിക്കും ബഹളവുമാണിവിടെ

പല കുറി കണ്ടു മടുത്തീ കൂത്തുകള്‍
വേദികളെല്ലാമയ്യോ വിരസം.
ചാനലു തോറും ഓണം പെയ്യും
പിന്നിലിരുന്നവര്‍ ലാഭം കൊയ്യും
മുന്നിലിരിക്കാന്‍ വിഡ്ഡികളൂണ്ടിവിടെ സുലഭം.

കമ്പ വലിച്ചും കാശ് പിരിച്ചും
കൈ പൊള്ളുന്നൊരുണ്ടിവിടെ.
കമ്പനി കൂടി ''ക്കുമ്മിയടിച്ച് ''
രസിക്കുാേരാണധികം.

ഇലയില്‍ പൊതിഞ്ഞു വാങ്ങാമെങ്ങും
അങ്ങാടികളില്‍ പൊന്നോണം
അംഗനമാരുടെ മുടിയില്‍ ചൂടിയ
മുല്ലപ്പൂവിന്‍ മണമാണിവിടെ ത്തിരുവോണം.


അമ്മ വിളമ്പിയ നാക്കിലത്തുമ്പിലെ
തുമ്പച്ചോറും സാമ്പാറും
നാടും വീടും പാട വരമ്പും
നാവില്‍ രുചിയുടെ ഉത്സവ മേളം.

മണവും രുചിയും ഗുണവും പോരാ
പണമാണിവിടെ പ്പൊന്നോണം
കാണം വിറ്റും നാണം കെട്ടും
പുണരാമാര്‍ക്കും തിരുവോണം
പിണമാണിവിടെ നല്ലോണം.
prev next